Monday, 10 December 2007

കുപ്പായം

കുട്ടിക്കാലത്ത്
അച്ഛന്റെ ഷര്‍ട്ടിടാന്‍
കൊതിയായിരുന്നു.
അതിടുമ്പോള്‍
എല്ലാവരും പറയും
നിനക്കിതു ളോഹയെന്ന്.
അങ്ങനെ
പള്ളീലച്ചന്‍കളി തുടങ്ങി.
ചേച്ചിയും വത്സയും മോളിയുമൊക്കെ വന്ന്
കൈ മുത്തി.
അവരുടെ നിറുകയില്‍
കുരിശു വരച്ചു.
ആരും എന്റെ തലയില്‍
കുരിശടയാളമിട്ടില്ല.
ഇപ്പോള്‍
വൃദ്ധനായ അച്ഛന്
എന്റെ ഷര്‍ട്ട് ളോഹ.
പക്ഷെ അച്ഛന്‍ അച്ചനായില്ല.
വാര്‍ദ്ധക്യവേദനകളുടെ മേല്‍
എന്റെ ഷര്‍ട്ടണിഞ്ഞ്
അച്ഛന്‍ തണുപ്പിനെ അതിജീവിക്കുന്നു.
ഞാനോ
ഉഷ്ണത്തില്‍നിന്നും രക്ഷ നേടാന്‍
കുപ്പായങ്ങളൂരിക്കൊണ്ടേയിരിക്കുന്നു.

കുപ്പായം

കുട്ടിക്കാലത്ത്
അച്ഛന്റെ ഷര്‍ട്ടിടാന്‍
കൊതിയായിരുന്നു.
അതിടുമ്പോള്‍
എല്ലാവരും പറയും
നിനക്കിതു ളോഹയെന്ന്.
അങ്ങനെ
പള്ളീലച്ചന്‍കളി തുടങ്ങി.
ചേച്ചിയും വത്സയും മോളിയുമൊക്കെ വന്ന്
കൈ മുത്തി.
അവരുടെ നിറുകയില്‍
കുരിശു വരച്ചു.
ആരും എന്റെ തലയില്‍
കുരിശടയാളമിട്ടില്ല.
ഇപ്പോള്‍
വൃദ്ധനായ അച്ഛന്
എന്റെ ഷര്‍ട്ട് ളോഹ.
പക്ഷെ അച്ഛന്‍ അച്ചനായില്ല.
വാര്‍ദ്ധക്യവേദനകളുടെ മേല്‍
എന്റെ ഷര്‍ട്ടണിഞ്ഞ്
അച്ഛന്‍ തണുപ്പിനെ അതിജീവിക്കുന്നു.
ഞാനോ
ഉഷ്ണത്തില്‍നിന്നും രക്ഷ നേടാന്‍
കുപ്പായങ്ങളൂരിക്കൊണ്ടേയിരിക്കുന്നു.

Saturday, 8 December 2007

കരള്‍

കുട്ടികള്‍ പന്തുതട്ടി കളിക്കും‌പോലെ
അവരെന്റെ കരളെടുത്തമ്മാനമാടി
ആദ്യകൌതുകം അസ്തമിച്ചപ്പോള്‍
പന്തുപേക്ഷിച്ച് കുട്ടികള്‍ പോയതുപോലെ അവരും.
മണ്ണില്‍ പൊടിമൂടി ഉപേക്ഷിക്കപ്പെട്ട പന്ത്.
പൊടിയും മണ്ണും അഴുക്കും കഴുകി തുടച്ചു
മിനുക്കിയെടുത്ത് ഇനി കൈമോശം വരാതെ ശ്രദ്ധിച്ച്
ഞാനെന്റെ കരള്‍ തിരികെ വെച്ചു.
ഒരുനാള്‍ വഴിയോരത്ത് എന്റെ കരള്‍
സുരക്ഷിതമായി സൂക്ഷിക്കാമെന്നേറ്റ ഒരു സുഹൃത്തിനെ
ഞാന്‍ കണ്ടെത്തി.
അങ്ങനെയൊരാള്‍ എന്റെ കരള്‍ സൂക്ഷിക്കേണ്ടത്
ഏറെ ആവശ്യമായിരുന്നു.
ആ കൈകളില്‍ അതു ഭദ്രമാണെന്ന് എനിക്കുറപ്പുണ്ട്.
മൂന്നാംനാള്‍ ചോര കിനിയുന്ന കരള്‍
തിരിച്ചുതന്നുകൊണ്ട് സുഹൃത്ത് പറഞ്ഞു:
നിന്റെ കരളാകെ ഭൂതകാലത്തിന്റെ അഴുക്കുകളാണ്
ഭൂതക്കറ പുരളാത്ത ഒരു കരളാണ് എനിക്കു വേണ്ടത്.
ചോരയില്‍ കുതിര്‍ന്ന കരളെടുത്ത് ഞാന്‍
ശൂന്യതയിലേക്ക് ആയംകൂട്ടി എറിഞ്ഞു.
കരളില്ലാത്തവനായി.

കരള്‍

കുട്ടികള്‍ പന്തുതട്ടി കളിക്കും‌പോലെ
അവരെന്റെ കരളെടുത്തമ്മാനമാടി
ആദ്യകൌതുകം അസ്തമിച്ചപ്പോള്‍
പന്തുപേക്ഷിച്ച് കുട്ടികള്‍ പോയതുപോലെ അവരും.
മണ്ണില്‍ പൊടിമൂടി ഉപേക്ഷിക്കപ്പെട്ട പന്ത്.
പൊടിയും മണ്ണും അഴുക്കും കഴുകി തുടച്ചു
മിനുക്കിയെടുത്ത് ഇനി കൈമോശം വരാതെ ശ്രദ്ധിച്ച്
ഞാനെന്റെ കരള്‍ തിരികെ വെച്ചു.
ഒരുനാള്‍ വഴിയോരത്ത് എന്റെ കരള്‍
സുരക്ഷിതമായി സൂക്ഷിക്കാമെന്നേറ്റ ഒരു സുഹൃത്തിനെ
ഞാന്‍ കണ്ടെത്തി.
അങ്ങനെയൊരാള്‍ എന്റെ കരള്‍ സൂക്ഷിക്കേണ്ടത്
ഏറെ ആവശ്യമായിരുന്നു.
ആ കൈകളില്‍ അതു ഭദ്രമാണെന്ന് എനിക്കുറപ്പുണ്ട്.
മൂന്നാംനാള്‍ ചോര കിനിയുന്ന കരള്‍
തിരിച്ചുതന്നുകൊണ്ട് സുഹൃത്ത് പറഞ്ഞു:
നിന്റെ കരളാകെ ഭൂതകാലത്തിന്റെ അഴുക്കുകളാണ്
ഭൂതക്കറ പുരളാത്ത ഒരു കരളാണ് എനിക്കു വേണ്ടത്.
ചോരയില്‍ കുതിര്‍ന്ന കരളെടുത്ത് ഞാന്‍
ശൂന്യതയിലേക്ക് ആയംകൂട്ടി എറിഞ്ഞു.
കരളില്ലാത്തവനായി.

Thursday, 6 December 2007

കണ്ണുകള്‍

നട്ടുച്ചക്ക്
ഇരുചക്രവാഹനമോടിച്ചുവന്ന യുവാവിന്
പെട്ടെന്നു കാഴ്ച നഷ്ടമായി.
ദിശമാറിയോടിയ വണ്ടി
ഒരു വൃദ്ധനെ ഇടിച്ചുവീഴ്ത്തി.
വീഴ്ചയില്‍നിന്നുയിര്‍ത്ത വൃദ്ധന്‍
ആള്‍ബലം കൂട്ടി
അന്ധയുവാവിനെ
അടിച്ചുകൊന്നു.
മരണത്തിന്റെ തൊട്ടുമുമ്പുപോലും
എന്താണു സംഭവിക്കുന്നതെന്ന്
യുവാവിനറിയില്ലായിരുന്നു.
അപകടമരണമെന്ന്
വിധിയെഴുത്തുണ്ടായി.
അപ്പോഴും
ഉച്ചയൂണിനു വരുന്ന
യുവാവിനെ കാത്ത്
വീട്ടില്‍
രണ്ടു കണ്ണുകള്‍ ബാക്കിയായി.

കണ്ണുകള്‍

നട്ടുച്ചക്ക്
ഇരുചക്രവാഹനമോടിച്ചുവന്ന യുവാവിന്
പെട്ടെന്നു കാഴ്ച നഷ്ടമായി.
ദിശമാറിയോടിയ വണ്ടി
ഒരു വൃദ്ധനെ ഇടിച്ചുവീഴ്ത്തി.
വീഴ്ചയില്‍നിന്നുയിര്‍ത്ത വൃദ്ധന്‍
ആള്‍ബലം കൂട്ടി
അന്ധയുവാവിനെ
അടിച്ചുകൊന്നു.
മരണത്തിന്റെ തൊട്ടുമുമ്പുപോലും
എന്താണു സംഭവിക്കുന്നതെന്ന്
യുവാവിനറിയില്ലായിരുന്നു.
അപകടമരണമെന്ന്
വിധിയെഴുത്തുണ്ടായി.
അപ്പോഴും
ഉച്ചയൂണിനു വരുന്ന
യുവാവിനെ കാത്ത്
വീട്ടില്‍
രണ്ടു കണ്ണുകള്‍ ബാക്കിയായി.