Saturday, 24 November 2007

വെല്ലുവിളി

നാലാംകുളിയുടെ നാളില്‍ കുളി കഴിഞ്ഞ്‌ ഇന്ദിരാഭയി സുഹൃത്തായ രേണുകയെ കാണാന്‍ പുറപ്പെട്ടു.പ്രീഡിഗ്രി ക്ലാസിലെ ഉറ്റ സുഹൃത്തായിരുന്നു.പിന്നീട്‌ എന്‍ട്രന്‍സ്‌ എഴുതി അവള്‍ക്ക്‌ മെഡിസിനു കിട്ടി.ഇപ്പോള്‍ അവള്‍ അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റാണ്‌.രേണുകയ്ക്ക്‌ അപ്പോയ്‌മന്റ്‌ കിട്ടിയ ഏകദേശസമയത്തു തന്നെയാണ്‌ ഇന്ദിരാഭായിക്ക്‌ ബാങ്കില്‍ ജോലി കിട്ടിയത്‌.

ഇന്ന് രേണുകയെ കാണുന്നതിനു വേണ്ടി മാത്രമാണ്‌ അവള്‍ അവധിയെടുത്തിരിക്കുന്നത്‌.പക്ഷെ അവള്‍ അവധിയിലാണെന്ന് ഭര്‍ത്താവിനറിയില്ല.അമ്മയ്ക്കും അച്ഛനും അറിയില്ല.ഏതോ കോണ്‍ഫറന്‍സിന്‌ ഒരാഴ്ചത്തേക്ക്‌ ബാംഗ്ലൂരില്‍ പോകുകയാണെന്ന് അവരെ വിശ്വസിപ്പിച്ചു.

ഇന്ദിരാഭായിയുടെ കല്യാണം കഴിഞ്ഞിട്ട്‌ രണ്ടുവര്‍ഷമായി.ഉടനെ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലാണ്‌ അവര്‍ നീങ്ങിയത്‌.ഇപ്പോള്‍ ഒരു കുട്ടിയാകാമെന്ന ഭര്‍ത്താവിന്റെ അഭിപ്രായത്തോട്‌ അവള്‍ക്ക്‌ യോജിക്കാനായില്ല.എന്തുകൊണ്ടോ,ഒരിക്കലും ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാനിടയാകരുതെന്നതാണ്‌ അവളുടെ ഇപ്പോഴത്തെ നിലപാട്‌.മാതൃത്വത്തോളം ദുരിതപൂര്‍ണമായ ജീവിതം ഈ ഭൂമിയിലില്ല എന്ന് അവള്‍ വിശ്വസിക്കുന്നു.

പഠിക്കുന്ന കാലത്ത്‌ ഇന്ദിരാഭായി രേണുകയോടു പറഞ്ഞിട്ടുണ്ട്‌:"ഒരു പുരുഷന്റെ ജീവിതമാണ്‌ ഞാന്‍ കൊതിക്കുന്നത്‌.സ്ത്രീയുടെ ശാരീരികമായ പല പ്രത്യേകതകളും ഞാന്‍ വെറുക്കുന്നു.ഒക്കെ ഓരോ തടവുകളും ദുരിതങ്ങളുമാണ്‌.ആണുങ്ങള്‍ എത്ര സ്വതന്ത്രരാണ്‌."
രേണുക അവളുടെ അഭിപ്രായത്തോടു യോജിച്ചുകൊണ്ടു പറഞ്ഞു:"ശരിയാണ്‌.പക്ഷെ നമുക്കെങ്ങനെ ഇനി ഒരാണിന്റെ ശരീരം കിട്ടും?"

അന്നൊക്കെ മാസത്തില്‍ മൂന്നു ദിവസം അമ്മ മഠത്തിനകത്തു പ്രവേശിപ്പിക്കില്ല.വടക്കെതിണ്ണയില്‍ വെറും തഴപ്പായ മാത്രം നിവര്‍ത്തി വേണം കിടക്കാന്‍.അസ്വസ്ഥതയുടെ ശപിക്കപ്പെട്ട ദിനങ്ങള്‍.പക്ഷെ അമ്മയെപ്പോലുംകബളിപ്പിച്ച്‌ അങ്ങനെ ചില ദിവസങ്ങളില്‍ പാഡുവെയ്ക്കാതെ കോളേജില്‍ പോയിട്ടുണ്ട്‌.ബസിറങ്ങി പാഡുവെയ്ക്കാതെ നടന്നു വരുമ്പോള്‍ റോഡരികില്‍നിന്നും കപ്പലണ്ടി കൂടി വാങ്ങി കൊറിച്ചു നടക്കാന്‍ തോന്നും.ആ നടപ്പിന്‌ വല്ലാത്തൊരു ത്രില്ലായിരുന്നു.

ഒന്നുകൂടി മുതിര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ആളില്ലെന്നായപ്പോള്‍ ആ ചുവപ്പു ദിനങ്ങളില്‍ ബാങ്കിലെത്തുന്നത്‌ പാഡില്ലാതെയാണ്‌.ചിലപ്പോള്‍ രണ്ടാംദിവസം മാത്രം പാഡുവെച്ചെന്നും വരും.അല്ലാത്തപ്പോള്‍ അതൊരു രസമാണ്‌.ആരെയൊക്കെയൊ തോല്‍പിക്കുന്നതിന്റെ രസം.പക്ഷെ വല്ലാത്ത അസ്വസ്ഥതയും.

രേണുകയോട്‌ നേരത്തേ വിവരങ്ങള്‍ സംസാരിച്ചിരുന്നു.നിയമപരമായി അതു ശരിയല്ലെന്നും അവള്‍ പറഞ്ഞു.പക്ഷെ ഇങ്ങനെ ഒരു തീരുമാനമെടുക്കാതെ മുമ്പോട്ടു നീങ്ങാനാവില്ലെന്ന കടുത്ത അവസ്ഥയിലാണ്‌ ഇന്ദിരാഭായി.

രേണുക ഡോക്ടറാണെങ്കിലും ഇന്ദിരാഭായിയുടെ സുഹൃത്താണല്ലോ.അവള്‍ക്ക്‌ ഇന്ദിരയെ നിഷ്ക്കരുണം തഴയാനാവില്ല.അതുകൊണ്ടുതന്നെ ഇന്ദിരാഭായി വന്നയുടന്‍ രേണുക നേരത്തെ സജ്ജമാക്കിയിരുന്ന ഓപ്പറേഷന്‍ തീയേറ്ററിലേക്ക്‌ അവളെ കൂട്ടിക്കൊണ്ടുപോയി.

മരുന്നുകള്‍ മണക്കുന്ന,തീക്ഷ്ണവെളിച്ചം ചൊരിയുന്ന ആ മുറിയിലെ മേശമേല്‍ വിവസ്ത്രയായി ഇന്ദിരാഭായി കിടന്നു.ക്രമേണ ബോധതലം അബോധതലത്തിന്‌ വഴിമാറുമ്പോള്‍ കത്രികയുടേയും കത്തികളുടേയും ചലനങ്ങളും ശബ്ദവും മറ്റേതോ ലോകത്തുനിന്നെന്നപോലെ അവള്‍ അറിയുന്നുണ്ടായിരുന്നു.

ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഇന്ദിരാഭായിയുടെ മാതൃത്വം കവര്‍ന്നെടുത്ത്‌ വിയര്‍പ്പില്‍ കുളിച്ച്‌ ഡോക്ടര്‍ രേണുക പുറത്തിറങ്ങി.

ലോകത്തോടു മുഴുവന്‍ വെല്ലുവിളി നടത്തി വിജയിച്ച ഒരു ജേതാവിന്റെ ഭാവത്തിലാണ്‌ ഇന്ദിരാഭായി പിന്നെ ഭര്‍ത്താവിന്റെ മുമ്പിലെത്തിയത്‌.
***

6 comments:

  1. പക്ഷെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ പുരുഷത്വം സുകന്യയിലേക്കു പകര്‍ന്നത് പാവം ഇന്ദിരാഭായി അറിഞ്ഞിരിക്കില്ല..!

    ReplyDelete
  2. ഞാന്‍ മുഴുവന്‍ വായിച്ചില്ല...മടി തോന്നുന്നു..നന്നായതിന്റെ ലക്ഷണമാവണം

    ReplyDelete
  3. പാഡുവെക്കാത്തതിനാലാകണം ഭയങ്കര അസ്വസ്കസ്തത..!

    ReplyDelete
  4. സുരേഷ്‌...

    സുരേഷിന്റെ സ്ഥിരം ശൈലിയാണ്‌ നല്ലതെന്ന്‌ തോന്നുന്നു...
    കാരണം കുഞ്ഞിവരികളില്‍ താങ്കള്‍ ഒത്തിരി കാര്യങ്ങള്‍ പറയാറുണ്ട്‌..... എഴുത്തിന്‌ അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  5. എന്റെ അഭിപ്രായം തുറന്നുപറയട്ടെ, തീരെ നന്നായില്ല.

    ReplyDelete